തിരുവനന്തപുരം: വിളപ്പിൽശാലയിൽ കത്തിക്കരിഞ്ഞനിലയിൽ മൃതദേഹം കണ്ടെത്തി.
റിട്ട. വനംവകുപ്പ് ഡ്രൈവറായ വിൻസെന്റിന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞനിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ നിഗമനം.
വിളപ്പിൽശാലയിലെ സ്വകാര്യവ്യക്തിയുടെ പുരയിടത്തിൽ വ്യാഴാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ മരിച്ചത് വിൻസെന്റാണെന്ന് കണ്ടെത്തി. ഇദ്ദേഹത്തിന്റെ ബന്ധുക്കളും സ്ഥലത്തെത്തി മൃതദേഹം തിരിച്ചറിഞ്ഞു.
വനംവകുപ്പിൽനിന്ന് ഡ്രൈവറായി വിരമിച്ച വിൻസെന്റ് അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയെന്നാണ് നിഗമനം. പ്രാഥമിക നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.