തിരുവനന്തപുരം ; ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകൃതമായിട്ട് 100 വര്‍ഷങ്ങള്‍ പിന്നിട്ടു.ഇതിന്റ് ഭാഗമായ് സിപിഎം നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു.പ്രാദേശിക കേന്ദ്രങ്ങളില്‍ കൊടി ഉയര്‍ത്തി.പാര്‍ട്ടി നേതാക്കള്‍ ഓണ്‍ലെെനായി ജനങ്ങളെ അഭിസംബോധന ചെയ്തു.
സമത്വാധിഷ്ഠിതവും സമാധാനപൂര്‍ണവുമായ ഒരു സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചുള്ള സ്വപ്നം മനസ്സില്‍ സൂക്ഷിക്കുന്ന ഓരോരുത്തര്‍ക്കും അഭിമാനകരമായ അനുഭവമാണ് പാര്‍ട്ടിയുടെ ഒരു നൂറ്റാണ്ടത്തെ ചരിത്രത്തിലേക്കുള്ള തിരിഞ്ഞു നോട്ടമാണിതെന്ന് മുഖ്യമന്ത്രി പിണറായിവിജയന് ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായിട്ട് ഇന്നേക്ക് 100 വർഷം തികയുകയാണ്. സമത്വാധിഷ്ഠിതവും സമാധാനപൂര്‍ണവുമായ ഒരു സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചുള്ള സ്വപ്നം മനസ്സില്‍ സൂക്ഷിക്കുന്ന ഓരോരുത്തര്‍ക്കും അഭിമാനകരമായ അനുഭവമാണ് പാര്‍ട്ടിയുടെ ഒരു നൂറ്റാണ്ടത്തെ ചരിത്രത്തിലേക്കുള്ള തിരിഞ്ഞു നോട്ടം.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിന്നിട്ട നൂറു വര്‍ഷങ്ങള്‍ നിരന്തരമായ പോരാട്ടങ്ങളുടേതാണ്. ക്രൂരമായ ആക്രമണങ്ങളെയും അടിച്ചമര്‍ത്തലുകളേയും അതിജീവിച്ചാണ് പ്രസ്ഥാനം മുന്നോട്ടു നീങ്ങിയത്. സ്വജീവന്‍ ത്യജിച്ചു പോരാടിയ ധീര രക്തസാക്ഷികളുടെ പ്രസ്ഥാനമാണിത്. ജനങ്ങളുടെ പക്ഷത്തു നില്ക്കുന്ന ബദല്‍ രാഷ്ട്രീയ നയമാണ് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയെ പ്രസക്തമാക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം. പാര്‍ലമെന്റിലേയും നിയമ സഭകളിലെയും പ്രാതിനിധ്യത്തിന്റെ വലുപ്പമല്ല, ഉയര്‍ത്തിപ്പിടിക്കുന്ന ശരിയായ നിലപാടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ അതിന്റെ എതിരാളികളുടെ ആക്രമണത്തിന്റെ ഒന്നാമത്തെ ലക്ഷ്യമായി മാറ്റുന്നത്.
ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകൃതമായിട്ട് ഇന്നേക്ക് 100 വർഷം തികയുകയാണ്. സമത്വാധിഷ്ഠിതവും സമാധാനപൂര്‍ണവുമായ ഒരു…
Posted by Pinarayi Vijayan on Saturday, 17 October 2020
ഇന്ന് രാജ്യത്ത് നടമാടിക്കൊണ്ടിരിക്കുന്ന കോർപ്പറേറ്റ് രാജിൻ്റേയും വർഗീയ രാഷ്ട്രീയത്തിൻ്റേയും ജനദ്രോഹങ്ങൾക്കെതിരെ പ്രക്ഷോഭങ്ങളുയർത്തി മുന്നിൽ നിൽക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ്. കർഷകരും തൊഴിലാളികളും ഉൾപ്പെടെയുള്ള ദരിദ്ര ജനകോടികളുടെ അതിജീവന പോരാട്ടങ്ങളുടെ മുൻപന്തിയിൽ കമ്യൂണിസ്റ്റ് പാർട്ടിയാണുള്ളത്. ഫാസിസ്റ്റ് ശക്തികളാൽ അടിച്ചമർത്തപ്പെടുന്ന ജനാധിപത്യത്തിനും പൗരാവകാശങ്ങൾക്കുമായി ശബ്ദം മുഴക്കുന്നതും ഈ പാർട്ടിയാണ്. കമ്പോള മുതലാളിത്തത്തിനായി തീറെഴുതിക്കൊടുത്ത ആഗോളവൽകൃത ലോകത്തും ജനക്ഷേമത്തിൻ്റേയും അടിസ്ഥാന വർഗ വിമോചനത്തിൻ്റെ ബദൽ രാഷ്ട്രീയം സാധ്യമാണെന്ന് തെളിയിക്കുന്നതും കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകുന്ന ഗവൺമെൻ്റാണ്.
തുല്യനീതിയും മതനിരപേക്ഷതയും സാഹോദര്യവും വാഴുന്ന ലോക നിർമ്മിതിയ്ക്കായി ഇനിയും ഏറെ സഞ്ചരിക്കാനുണ്ട്. ആ പോരാട്ട വീഥികളിൽ കഴിഞ്ഞ ഒരു നൂറ്റാണ്ടിൻ്റെ അനുഭവങ്ങൾ നമുക്ക് കരുത്തായി മാറണം. നമ്മുടെ മുൻഗാമികൾ പകർന്ന വെളിച്ചം നമുക്ക് വഴി കാട്ടണം. ധീര രക്തസാക്ഷികളുടെ ത്യാഗോജ്ജ്വലമായ ഓർമ്മകൾ നമുക്ക് മുന്നോട്ട് പോകാനുള്ള ഊർജ്ജം പകരണം.’